Tuesday, July 10, 2012

കാലം.ഇവിടെ ഞാൻ തനിച്ചാണ്

മഴ പെയുന്ന നടവരമ്പിലൂടെ ഓട്ടവീണൂ തൂടങ്ങിയ പഴയ നീളൻ ശീലകുടയ്ക്കു കീഴിൽ അച്ഛന്റെ കൈപിടിച്ച് നാലുവരെയുള്ള കന്യാസ്ത്രി മഠം സ്കൂളിലേയ്ക്കുള്ള യാത്ര വളരെ ദു.സഹമായിരുന്നു.മൂന്നുതോടുകൾ മുറിച്ച് കടക്കണം.അക്കരെ തോട്,ചെറുതോട്,നടുതോട് എന്നിങ്ങനെ കാലങ്ങളായി തലമുറകൾ ചൊല്ലി പോന്ന പേരുകളുള്ള ഞങ്ങളുടെ നാടിന്റെ ജലഞരമ്പുകൾ.നല്ല മഴപെയ്താൽ വരമ്പേതാ പാടമേതാണെന്ന് അറിയാതെ കായൽ നിലം പോലെ വെള്ളം ഓളങ്ങൾ തീർത്ത് കിടക്കുന്ന കാഴ്ച്ച.ഈ വരമ്പിലൂടെ കുട്ടിനിക്കറും കുട്ടിയുടുപ്പും ഇട്ട് ചെറിയ സഞ്ചിബാഗുമായി പള്ളീകുടത്തിലേയ്ക്ക് യാത്ര തിരിക്കുന്ന കുട്ടിയുടെ കൈയ്യിൽ പിടിയ്ക്കാൻ അച്ഛനോ അമ്മയോ വന്നില്ലെങ്കിൽ ആ വെള്ളക്കെട്ടിൽ മുങ്ങി താഴും തീർച്ച.പള്ളികുടത്തിൽ എത്തിയാൽ പെൻസിൽ പോലും പീടിയ്ക്കാൻ അറിയാത്ത കുട്ടി.എന്നും കന്യാസ്ത്രി ടീച്ചറിന്റെ വക ശകാരം.ഗുണനപട്ടിക പഠിക്കാത്തതിനാൽ എന്നും ക്ലാസ്സിലെ വരാന്തയിൽ ഉച്ചവരെയോളം നിറുത്തി ശിക്ഷിക്കും.നിളമുള്ള സ്കൂൾ വരാന്തയിൽ നിന്നാൽ ഗ്രാമത്തിലെ കവലയിൽ നിന്നും തിരിഞ്ഞ് പാടത്തിനു നടുവിലൂടെ സ്കൂളിനു മുന്നിലായി വന്ന്      ഇടത്തോട്ട് തിരിഞ്ഞൂ പോകുന്ന ടാർ റോഡ്.ടാറ് റോഡിൽ നിന്നും വലത്തോട്ട് കന്യാസ്ത്രി മഠത്തിലോട്ടായി തിരിയുന്ന മറ്റൊരു വഴി.ആ വഴിയ്ക്കപ്പുറം വലിയമതിലിനപ്പുറം പത്തുവരെയുള്ള വലിയ പെൺ പള്ളികുടം.സുകൂൾ മുറ്റത്തിനരുകിലായി ധാരാളം മരങ്ങൾ മുറ്റത്തിനു നടുവിൽ ഒരു വലിയ പുളിമരം.രാ‍വിലെ വന്നാൽ പുളിമരത്തിന്റെ താഴേ വീണ ഇലകൾ പെറുക്കുകയാണ് കുട്ടികളുടെ ചുമതല.                                                                                                                                                                                                               സുകൂൾ വരാന്തയിൽ നിന്നാൽ ഇതെല്ലാം കണ്ട് സമയം കളയുകയാണ് പതിവ്.ഉച്ചയ്ക്ക് ഊണകഴിക്കാനാകുമ്പോൾ പതിവായി എത്തുന്ന കാക്കകളും പറമ്പിലെ പണി ചെയ്യൂന്ന ജോസഫ് ചേട്ടനുമൊക്കെ വരുന്നതും പോകുന്നതും നോക്കിയിരിക്കും.പെൻസിൽ പിടിയ്ക്കാൻ അറിയാത്ത ഗുണനപട്ടിക അറിയാത്ത എന്നെ അതെല്ലാം പഠിപ്പിച്ച് തന്ന കൂട്ടുകാരിയാണ് സാറിന്റെ മോളായ ജിനി ഐസ്ക്ക്.ഒരു കൂട്ടുകാരനും അന്ന് കാണിക്കാത്ത വലിയ മനസ്സ് ആ കൂട്ടുകാരി എന്നോട് കാണിച്ചു.അവൾക്ക് ഉച്ചക്ക് കഴിക്കാൻ കൊണ്ടു വരുന്ന കറിയിൽ നിന്നും ചിലപ്പോൾ മീൻ പൊരിച്ചതും മുട്ടചിക്കിയതും ഒക്കെ അവൾ തരുമായിരുന്നു.ആ കുട്ടി എന്നോട് കാണിക്കുന്ന സ്നേഹം കണ്ട് അന്ന് എന്റെ കൂടെയുള്ള കുട്ടികൾ എനിക്ക് ഒരു പേരിട്ടു.ജിനി.എനിക്ക് വീണ ആദ്യത്തെ ഇരട്ട പേര് അതായിരുന്നു.നന്നായി പഠിക്കണമെന്നും നല്ല മാർക്ക് വാങ്ങണമെന്നുമൊക്കെ അവളെന്നോട് പറയുമായിരുന്നു.നാലാം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് സ്കൂളിലായി.അവൾ വലിയ പെൺപള്ളികുടത്തിലും ഞാൻ ആൺ പള്ളീകുടത്തിലും.വഴിയിൽ വച്ച് കാണൂമ്പോഴൊക്കെ അവൾ ചിരിക്കുമായിരുന്നു.നല്ല മഴപെയുന്ന കാലത്ത് റോഡിലൂടെ കുടയ്ക്ക് കീഴിൽ നടകുമ്പോൾ ദൂരെ എതിർ ദിശയിൽ നിന്നും കുടചൂടി വരുന്ന അവൾ കാലത്തിനും മറക്കാൻ കഴിയാത്ത ഓർമ്മയാണ്.ഒൻപതാ ക്ലാസ്സിൽ വച്ച് അവരുടെ സുകൂളിലെ അനൂവേഴ്സറിയ്ക്ക് ഞാൻ പോയപ്പോൾ അവൾ എന്നെ കണ്ട് ചോദിചു..അനൂപല്ലേ.എന്റെ കൂടെ പഠിച്ചതാ.കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്റെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വലുതായതുപ്പോലെ തോന്നി.മൂന്നാലു വർഷങ്ങൾക്ക് ശേഷം ചങ്ങനാശ്ശേരി സ്റ്റാൻഡിൽ വച്ച് അവളെ കണ്ടു.ഞാൻ സംസാരിക്കാൻ ഓടി ചെന്നപ്പോഴെക്കും അവൾക്കുള്ള ബസ്സിൽ അവൾ കയറിയിരുന്നു.അകന്നു പോകുന്ന ബസ്സിൽ അവളുടെ പാറിപറക്കുന്ന തലമുടി നോക്കി ഞാൻ കുറെ നേരം നിന്നു.പീന്നിട് വർഷങ്ങൾ കഴിഞ്ഞൂ.മൂന്നാല് ദിവസങ്ങൾക്ക് മുമ്പ് ഗൾഫിലുള്ള പഴയ ഒരു കൂട്ടുകാരനെ കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയിൽ തീരെ യാദ്ര്ച്ഛികമായി കണ്ടുമുട്ടി.ഞാൻ പഴയ കാര്യങ്ങൾ ഒക്കെ തിരക്കുന്ന കൂട്ടത്തിൽ അവൻ പറഞ്ഞു.”ങാ നീയറിഞ്ഞില്ലെ? ജിനി ഐസ്ക്ക് ഇപ്പോ ഐ.എസുകാരിയാ.മഹാരാഷ്ട്രായിൽ എങ്ങോ ആണ്.അവളെ ഞാൻ ഫെയ്സ് ബുക്കിൽ കണ്ടിരുന്നു.പിന്നെ അവളുടെ കല്ല്യാണം കഴിഞ്ഞൂ.ഒരു കുട്ടിയുണ്ട് അവൾക്ക്.അവൻ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ട്രെയിന്റെ നീട്ടത്തിലുള്ള ചൂളം വിളി കേട്ടൂ.ട്രെയിന്റെ ജാലകത്തിനപ്പുറം മഴപെയ്യൂന്നു. എന്നിലെ കുട്ടിയുടെ മനസ്സിൽ ആ പഴയ കാലം. പെൻസ്സിൽ അങ്ങനെയല്ല പിടിക്കുക ഇങ്ങനെയാണ് ഇങ്ങനെ.അവൾ ചിരിക്കുകയാണ് എന്നെ കളിയാക്കി.മഴപെയ്യട്ടേ ഇനിയും പെയ്യട്ടേ. കാലം.ഇവിടെ ഞാൻ തനിച്ചാണ്

3 comments:

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകള്‍ മരിക്കുന്നില്ല.
നന്നായി ഓര്‍മ്മിപ്പിച്ച വരികള്‍.

kanakkoor said...

ഓര്‍മ്മകള്‍ മരിക്കുന്നില്ല...
ആരും തനിച്ചല്ല അനൂപേ ...
കൂട്ടിന് ഇത്തരം ഓര്‍മ്മകള്‍ കാണും.

drpmalankot said...

ഓര്‍മ്മകള്‍ മരിക്കുമോ
ഓളങ്ങള്‍ നിലക്കുമോ......
മരിക്കാത്ത ഓര്‍മ്മകളുടെ അവതരണം നന്നായിരിക്കുന്നു.