Monday, March 23, 2009

മരണശേഷം (ഒരു പേകിനാവ്)

മഴ പെയ്യുന്നു.

ആർത്തിരമ്പി, എന്തിനെയോ കീഴടക്കാനുള്ള ഉദ്യമത്തോടെ

മുറ്റത്തെ മാവിൻ കൊമ്പിൽ ഒരു പക്ഷിയെപോലെ ആത്മാവ് നനഞ്ഞൊലിച്ചു.

ഇടിയുടെ ശബ്ദം കേട്ടപ്പോൾ പുറത്തെ വാതിലുകൾ കുട്ടികൾ കൊട്ടിയടച്ചു.

എന്റെ ശരീരം ഇന്നലെ അഗ്നി വിഴുങ്ങിയതുകൊണ്ട് ഇന്ന് എനിക്ക് ശരീരമില്ല.

ഏങ്ങോ ചത്തു കിടന്ന ഒരു പക്ഷിയുടെ ശരീരം ഞാൻ കടം വാങ്ങി.

എന്റെ ദുരവസ്ഥ.

മഴനനഞ്ഞ് ശീലിച്ച് പ്രകൃതിയുമായി കൂട്ടുകൂടി നടന്നിട്ടുള്ള പക്ഷിയുടെ ശരീരത്തിലിരുന്ന് ഞാൻ വിറച്ചു.

ആരും വാതിൽ തുറന്നില്ല.

ഞാൻ ഇടക്കിടെ കൂവി കരഞ്ഞു.

ആരും കേട്ടില്ല.

എപ്പോഴോ അടുപ്പിൽ ഉപ്പുകൾ പൊട്ടുന്ന ശബദം കേട്ടു.

അന്നേരം എനിക്ക് മനസ്സിലായി

ഞാനൊരു മരണപക്ഷിയാണെന്ന്.

Thursday, March 5, 2009

കള്ള്

നാട്ടിലെത്ത്യാല് പുഴയരികത്തുള്ള ഷാപ്പില് പോയി

രണ്ട് കുപ്പി തെങ്ങിൻ കള്ള് അടിക്കണം.

ചെത്തുകാരൻ കുട്ടപ്പൻ ചെത്തിയിറക്കിയ അന്തികള്ള്

നല്ലതു പോലെ തണപ്പിച്ച് കഴിക്കണം.

ദാമുവേട്ടന്റെ പുഴവക്കിലെ ഷാപ്പില് നല്ല ഞണ്ട് കറിയും കരിമീൻ പൊള്ളിച്ചതും കിട്ടും.

ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും മുഹമ്മദും ഞങ്ങൾ നാലഞ്ചാളുകൾ രാവേറെ ചെല്ലുവോളൂം പാട്ടുപ്പാടി പൂരം നടത്തി കുപ്പികാലിയാക്കി

രാത്രി മോട്ടോർ അടിച്ചു നനയ്ക്കുന്ന പാടത്തൂടെ ചെറിയ നെൽകതിരുകളിൽ തട്ടി പാട്ടു പാടി

തെറിവിളിച്ച് കൂവികൊണ്ട് വീട്ടിൽ വന്ന് കയറണം.

മടേല് ജാനുവിന്റെ തിണ്ണയിൽ കത്തുന്ന ചിമ്മിനി വിളക്ക്

കെട്ടോന് അറ്റാക്ക് വന്ന് ചത്തപ്പോൾ അവളൊരു പഞ്ചാലിയായി.

ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും പിന്നെ ചില കൊച്ചു പിള്ളേര്

മടേല് വഴി പോയാല് രാത്രി തെറി വിളികിട്ടും തലേൽ മുണ്ടിട്ട് നടക്കണം.

ഞാനില്ലേ ആ വഴിക്ക്.